ഇടയന്‍

കോട്ടയുടെ വാതില്‍ക്കല്‍ തന്നെ അവനുണ്ടായിരുന്നു. കറുത്തതായ ഷര്‍ട്ടും പാന്‍റും ചര്‍മ്മവും അണിഞ്ഞ, ധനുഷിന്‍റെ  വിദൂര ച്ഛായയുള്ള അവന്‍; ഗോല്‍ക്കൊണ്ടയിലെ ഇടയന്‍...

ഇരുപത് രൂപ തലയ്ക്ക് വിലയുള്ള ഇരുപത്തേഴു പേരടങ്ങുന്ന ഒരു സങ്കരയിനം ആള്‍ക്കൂട്ടത്തെ അവന്‍ ഫോര്‍ട്ടിനകത്തേക്ക് തെളിച്ചു കൊണ്ട് വന്നു. ഹിന്ദിയില്‍ അവന്‍ 'ക്വുത്തബ് ഷാഹി ആര്‍ക്കിടെക്ച്ചറെപ്പറ്റി വാചാലനായി. ഇടയ്ക്കിടയ്ക്ക് എന്‍റെ മുഖത്ത് നോക്കി മാത്രം അതിന് 'അംഗ്രേജിക്കാര്‍' എന്ത് പറയുമെന്ന് പറഞ്ഞു.

ആ കൂട്ടത്തില്‍ ഹിന്ദി ഒട്ടും വഴങ്ങാത്ത മദ്രാസി ഞാനാണെന്ന് അവനെങ്ങനെ മനസ്സിലായി?

കറുത്ത കണ്ണും മുടിയും പോലിമയില്ലാത്ത വേഷഭൂഷാദികളുമാവാം ഒറ്റിയത്!

"തെക്കന്‍ രാജാക്കന്മാര്‍ക്ക് ഇത്രയും സാമര്‍ത്ഥ്യമോ?" ഒരു ഗോസായിത്തന്ത നെറ്റി ചുളിച്ചു.

തന്‍റെ ക്രെടിബിളിട്ടി തന്ത അളക്കുകയാണ് എന്നേ പാവം അവന് മനസ്സിലായുള്ളൂ.അയാളുടെ സ്വരത്തിലെ  പുഛ്ചം  മനസ്സിലാക്കാന്‍ അവന്‍ മലയാളിയോ ബുദ്ധിജീവിയോ ആയിരുന്നില്ല.

കാകാല വാഴ്ച തൊട്ട് ഗോല്‍ക്കൊണ്ട കാണുന്ന ഇടയ പൂര്‍വ്വികരുടെ പാരമ്പര്യത്തില്‍ ഊന്നി അവന്‍ താന്‍ പറഞ്ഞ വസ്തുതകളുടെ വിശ്വാസ്യത ഉറപ്പിക്കാന്‍ ശ്രമിച്ചു.

ഇന്ത്യയെന്നാല്‍ ഉത്തരേന്ത്യ എന്നും സംസ്കാരമെന്നാല്‍ അത് മുഗളന്മാരുടെതും എന്ന വടക്കന്‍ പോരിമയ്ക്കിളക്കം തട്ടിക്കാനായില്ലെങ്കിലും തന്‍റെ കഞ്ഞിക്കാശെങ്കിലും പോകാതെ കാക്കാന്‍ അവനായല്ലോ എന്ന്‍ ഞാനാശ്വസിച്ചു.

ഞങ്ങള്‍ നടന്നു കൊണ്ടേയിരുന്നു.
കോട്ടയുടെ തച്ചുശാസ്ത്രത്തില്‍ ശബ്ദതരംഗങ്ങള്‍ സന്ദേശങ്ങളാകുന്ന പ്രക്രിയ വിശദീകരിക്കാന്‍ ആള്‍ക്കൂട്ടത്തോട് രണ്ട് പേരടങ്ങുന്ന സംഘമായ് പിരിയാന്‍ അവന്‍ ആഹ്വാനം ചെയ്തു.

ഞാന്‍ ഒറ്റയ്ക്കാണെന്ന് ഒത്തിരി കാലങ്ങള്‍ക്ക് ശേഷം ഒരാള്‍ ശ്രദ്ധിച്ചിരിക്കുന്നു!!!!

ഒറ്റപ്പെട്ടവള്‍ക്കൊപ്പം തന്നെ നല്ലിടയന്‍ വന്നു.കോട്ടയുടെ ഒരു കല്‍ത്തൂണില്‍ മുഖമമര്‍ത്തി അവന്‍ പറഞ്ഞ 'ഹലോ' എതിര്‍ വശത്തെ തൂണ്‍ എനിക്കെത്തിച്ചു തന്നു.

"മേദം ഹലോ ബോല്‍!
സോരീ, മേദം സേ ഹലോ  "

അവന്‍ രണ്ടു ഭാഷകളില്‍ ആവശ്യപ്പെട്ട 'ഹലോ' മടിച്ചു മടിച്ചു ഞാന്‍ നല്‍കി. എന്‍റെ കാഴ്ചയ്ക്കുള്ളില്‍ രണ്ട് കുഞ്ഞി പാഴ്സി സഹോദരങ്ങള്‍  തൂണുകളോടാജ്ഞാപിച്ച  'ഹലോ'യുടെ കൌതുകവും ആവേശവും എന്നില്‍ വറ്റിപ്പോയ കാലമേതെന്നു വെറുതേ ഓര്‍ക്കാന്‍ ശ്രമിച്ചു.

സന്ധ്യയാകുന്നതിന്റെ തിരക്കില്‍ ഞങ്ങള്‍ നടത്തതിനാക്കം കൂട്ടി.
രാജാവിന്‍റെ ദര്‍ബാര്‍, വായനശാല, നിസ്കാരമുറികള്‍,പടക്കോപ്പുകള്‍,ജയിലറകള്‍,മണിയറകള്‍.....
കാലഹരണപ്പെട്ട മനുഷ്യ വ്യഥകളുടെ കറുത്ത പാടുകള്‍ക്കിടയിലൂടെ* അവന്‍ ഞങ്ങളെ കോട്ടയ്ക്ക് പുറത്തെത്തിച്ചു.വരിവരിയായ് പുറത്തേക്കു വന്ന ഞങ്ങളോരോരുത്തരോടും അവന്‍ വെളുക്കെ ചിരിച്ച് കൈ നീട്ടി. ആദ്യം കൊടുത്ത ഇരുപത് രൂപയ്ക്കധികമായ് ഒന്നും നല്‍കാന്‍ തയ്യാറല്ലായിരുന്ന മനുഷ്യരെ  അവന്‍ ഉള്ളാലെ ചീത്ത പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അവന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നല്‍കാന്‍  പേഴ്സെടുതപ്പോ ഞാന്‍ ഉള്ളാല്‍ പറഞ്ഞതെന്തെന്നു കേള്‍ക്കാന്‍ സാധിച്ചതുമില്ല

*********************************************************************************

കോട്ടയ്ക്കു പുറത്താ സര്‍ക്കാര്‍ വാഹനം കാത്ത് കിടക്കയായിരുന്നു. ഡല്‍ഹിയില്‍ നിന്ന്‍ മധുവിധുവും തെലുങ്കാനാ എന്ക്വൈരിയും ഒരുമിച്ചാഘോഷിക്കാന്‍  ഹൈദരാബാദിലെത്തിയ യുവ സിവില്‍ സര്‍വെന്റിന്റെ വാഹനം മിസിസിനെ ഉള്ളിലാക്കി  മടക്കയാത്രയ്ക്ക് തയ്യാറായി. കാറില്‍ മനപ്പൂര്‍വ്വം ഉപേക്ഷിച്ചു പോയ മൊബൈല്‍ ഫോണ്‍ മിസ്കോളുകളാല്‍ വിങ്ങുകയായിരുന്നു. ഹൈദരാബാദ് വരെ വന്നിട്ട് നാട്ടിലേക്കില്ലേയെന്ന്‍  ഉറവിടമൊന്നായ ആ ഇരുപത്തൊന്നു മിസ്കാളുകളും ചോദിക്കുന്നുണ്ടായിരുന്നു....


കേരളത്തിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ ഭാവി  സ്വപ്നങ്ങളില്‍  ധനുഷിന്‍റെ പൗരുഷം  പ്രതിഷ്ഠിച്ച   'ആടുക്കളത്തിന്റെ' പോസ്ടര്‍ പതിച്ച നോട്ടുബുക്കില്‍ തലചായ്ച്ചു വൈകി ഉറങ്ങിയ മകളെ  പ്രധാനമന്ത്രിയുടെ  നാട്ടുകാരനായ, കുത്തരിച്ചോററപ്പായ, ഗോതമ്പിന്‍റെ നിറമുള്ള ചെറുപ്പക്കാരന്  വിരമിക്കല്‍ സമയത്ത് ഔദ്യോഗികപദവിക്കൊപ്പം മകളെയും കൈമാറാന്‍ തോന്നിച്ച  ചാണക്യ ബുദ്ധി .........

ഇരുപത്തൊന്നു മിസ്കോളും ഡിലീറ്റ് ചെയ്തു തീര്‍ന്നപ്പോഴേക്കും ഗോല്‍ക്കൊണ്ടയെയും ഇടയനെയും മറവിയുടെ മൂലയ്ക്കൊതുക്കി ഗസ്റ്റ് ഹൌസ് എത്തിക്കഴിഞ്ഞിരുന്നു.


*കടപ്പാട്=കടമ്മനിട്ടയുടെ കണ്ണൂര്‍ കോട്ട
Photo courtesy- Nandagopan.G
Golkonda also known as Golla konda (shepherd's hill) a ruined city of Southern India and capital of ancient Kingdom of Golkonda (c.1518–1687), is situated 11 km west ofHyderabad (from wikipedia)