ആരുമല്ലാത്ത ഒരാള്‍ !


ആരുമല്ലാത്ത ഒരാളുടെ തലയും ഫുള്‍ഫിഗറും ഇന്നും സ്വപ്നത്തിലുടനീളമുണ്ടായിരുന്നു.

ഞങ്ങള്‍ എന്റെ ഫേവറൈറ്റ് ഡ്രീം ലൊക്കേഷനായ ഫസ്റ്റ് എസി കോച്ചില്‍ ആയിരുന്നു. പതുങ്ങി പതുങ്ങി നീങ്ങുന്ന ട്രെയിന്‍. ഒരു സൈഡില്‍ കടല്, മറുവശത്തു മല. അവനു കടലാരുന്നു ഇഷ്ടം എനിക്ക് മലയും, ഞങ്ങള്‍ അതാത് ഇഷ്ടലൊക്കേഷന്‍സ് നോക്കി കുറെ നേരം മിണ്ടാതിരുന്നു.

"മലങ്കാറ്റ്‌, നിന്റെ നിശ്വാസം പോലെ."
ഞാനവന്റെ തോളില്‍ ചാഞ്ഞു.

"തിരനുരയുന്നു , നിന്റെ സ്നേഹം പോലെ "
അവനെന്റെ മുടിയില്‍ തലോടി,  ഇത്തിരി കാര്യവായിട്ടു റൊമാന്റിച്ചു വരുവാരുന്നു. പക്ഷെ സ്റ്റണ്ട്സീന്‍ അപ്പഴേക്കും ഇടിച്ചുകേറി. തലേലെ സ്ലൈഡ് താടീല് കൊണ്ടെന്നു പറഞ്ഞു അവനെന്നെ കിഴുക്കി.
എനിക്ക് ദേഷ്യം വന്നു. ഞാന്‍ ബ്രൂസിലീടെ പോലെ അഞ്ചാറിടി അവന്റെ വയറിനു കൊടുത്തു. അപ്പൊ എന്നെ പിശാചെന്നു വിളിച്ചു, ഞാന്‍ മരപ്പട്ടീന്നും.
പിന്നെ മനസ്സ് കനപ്പിച്ച് ഞങ്ങള്‍ വീണ്ടും അതാത് ലൊക്കേഷന്‍സ് നോക്കി മിണ്ടാതിരുന്നു.

"പോയി മിണ്ടൂ"
എന്റെ കാറ്റെന്നെ നിര്‍ബന്ധിച്ചു. ഞാന്‍ സോറി പറഞ്ഞു. തിരകള്‍ അവനെ കൂടുതല്‍ ആര്‍ദ്രനാക്കിയിരുന്നു. കഴുതെന്നു വിളിച്ചിട്ട് അവനെന്റെ രണ്ടു കവിളും പിടിച്ച് വലിച്ചു. എന്റെ കാറ്റ് എനിക്ക് ഓഷധികളുടെ മണം കൊണ്ടെത്തിച്ചു.

"സ്വസ്ഥമായിട്ട് ഒന്ന് ഉറങ്ങൂ കുട്ടീ"
ഇന്‍സുലിനും ബ്രഹ്മിയും എന്നെ ഓര്‍മ്മിപ്പിച്ചു ഞാന്‍ ഉറങ്ങാന്‍ ഒരിടം നോക്കി. അവന്റെ നെഞ്ച്, തിരവന്നിക്കിളി കൂട്ടുന്ന മണല്‍ത്തട്ട്.

ഞാന്‍ കണ്ണ് പൂട്ടി "ഒരു പാട്ട് പാടൂ ഇക്കാ"
വലിയ കാര്യത്തിലേതോ മദാമ്മ തുള്ളിയ പാട്ടുപാടി. ചിരിച്ച് കിതച്ച് ഞാന്‍ ഉറങ്ങി. ആ മയക്കത്തിലും ഞാന്‍ സ്വപ്നം കണ്ടു.

റെഡ് റോസസ്, മുത്ത് മണികള്‍ , പട്ടുമെത്ത, ബലൂണ്‍, കളര്‍ പെന്‍സില്‍, പോപ്പിന്‍സ്‌ മുട്ടായി, ടെഡി ബിയര്‍, കുടഞ്ഞെറിഞ്ഞ വര്‍ണ്ണപ്പൊട്ടുകള്‍, അങ്ങനെ..
ഞാന്‍ ഉറക്കമുണര്‍ന്നപ്പോ അവന്‍ ചെറുതായി ഉറങ്ങിത്തുടങ്ങിയിരുന്നു. പാവം തോന്നി. ഒരുമ്മ കൊടുക്കണംന്നു മനസ്സില്‍  പറഞ്ഞതെയുള്ളൂ അപ്പഴേക്കും ചാടി  എണീറ്റു.
"എന്റെ സ്റ്റോപ്പെത്തി, എനിക്ക് പോണം"

അവന്‍ തിടുക്കത്തില്‍ മുടി ചീകാന്‍ തുടങ്ങി. എന്റെ മനസ്സ് തൂങ്ങി!.

ദേഷ്യം?
സങ്കടം?
ശബ്ദം തൊണ്ടയിലുടക്കി ചക്രശ്വാസം വലിച്ചു. എന്റെ കാലിനു തീരെ ചേരാത്ത ഒരു ഇഷ്ടികക്കട്ട പൊക്കം തോന്നിക്കാന്‍ ഞാന്‍ ഇട്ടിട്ടുണ്ടായിരുന്നു. അതവന്റെ കാലിനെ ഞെരിച്ചമര്‍ത്തി. നിലവിളി അവന്റെതായിരുന്നു കണ്ണീര്‍ എന്റെയും. ഞാനെന്ന സാഡിസ്റ്റ് ആ കാഴ്ച ആവേശത്തോടെ ആസ്വദിക്കുമ്പോഴാരുന്നു നാലരയ്ക്ക് വിളിച്ചുണര്‍ത്താന്‍ ശട്ടം കെട്ടിയ എന്റെ ജൂനിയര്‍ വന്നെന്നെ വിളിച്ചുണര്‍ത്തിയത്.

മുഖത്തെ ഈര്‍ഷ്യയുടെ ആഴം മനസ്സിലാക്കിയ അവള്‍ കുറ്റബോധത്തോടും ജിജ്ഞാസയോടും  ചോദിച്ചു.
"ആരാരുന്നു ചേച്ചീ?"

ഒന്ന് പതറി. പിന്നെ പറഞ്ഞു
"ആരോ ഒരാള്! ആരുമല്ലാത്ത ഒരാള്"

"ആരുമല്ലാത്ത ഒരാള്‍?"
അവള്‍ക്ക് വിശ്വാസമായില്ല.

പുഞ്ചിരിച്ച് കൊണ്ട് ഞാന്‍ ദൃഡമായി പറഞ്ഞു.
"അതെ ആരുമല്ലാത്ത ഒരാള്‍ "

ഞാന്‍ എണീറ്റ് ബെഡ്ഷീറ്റ് മടക്കി. അടുത്ത സ്വപ്നത്തിലെ ലീഡ് റോളിനായി ആരുമല്ലാത്ത അയാള്‍ അതിനുള്ളില്‍ കാത്ത് കെട്ടി കിടന്നു.