ഭാഷാന്തരം

ആറുകൊല്ലത്തെ പ്രവാസസ്ത്തിനിടെ താൻ നന്നാട്ടുമുക്കിനെപ്പറ്റി ആകുലപ്പെട്ടതിന്റെ പകുതിപോലും നന്നാട്ടുമുക്ക് തന്നെപ്പറ്റി ചിന്തിച്ചിരുന്നില്ലല്ലോ എന്ന തിരിച്ചറിവിന്മേൽ കാലടികൾ പതിപ്പിച്ച് ആർക്കോ വേണ്ടിയെന്നപോൽ നടക്കുവാരുന്നു ദിനേശൻ.ഒന്നും മാറിയിട്ടില്ല.ആറുകൊല്ലം മുമ്പ് നന്നാട്ടുമുക്കുകാർ തന്നെക്കണ്ടത് ‘പോക്കണം കെട്ടവ‘നായിട്ടാണെങ്കിൽ ഇന്നത്‘ തലക്കനം പിടിച്ചവ‘നായി.എന്തു വ്യത്യാസം! ആകെ മൊത്തം ഒരസ്സ്വസ്ഥത.ദിനേശനു മുള്ളണം.പണ്ട് സുഭാഷിനും അജീഷിനുമൊപ്പം നീട്ടിവിട്ട പമ്പുസെറ്റിന്റെ ഉപ്പും ചൂടും നീരുപാധികം സഹിച്ച നാറ്റപ്പൂച്ചെടികളെയോർത്ത് ദിനേശൻ അവ്യ്ക്കരികിലേക്കു വെച്ചു പിടിച്ചു.ആകെ മൊത്തം കാടു പിടിച്ച് കിടക്കുന്നു.നാറ്റപ്പൂച്ചെടിക്കു പുറമേ പേരറിയാത്ത ചില മുള്ളു ചെടികളും സ്ഥലം കയ്യേറിക്കഴിഞ്ഞു.ഈ വികസനം വികസനംന്ന് അലമുറയിടുന്നോമാർക്ക് ഒരു തൂമ്പയെടുത്ത് ഈ കാടൊന്നു വെട്ടിത്തളിച്ചൂടെ?ദിനേശൻ ഈർഷ്യയോടെ ചിന്തിച്ചു.പക്ഷെ തന്റെ കാലിൽ പതിഞ്ഞ കുപ്പിച്ചില്ലുകൾ ഈർഷ്യയിൽ നിന്ന് നെടുവീർപ്പിലേക്ക് ആ ചിന്തകളെ കൊണ്ടെത്തിച്ചു; സാമൂഹ്യസേവകരുടെ ആശ്രമമാണിവിടം.ആശ്രമം പൊളിയാതെകാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണു.മുള്ളാൻ മൂഡുപോയ ദിനേശൻ തിരിച്ചു നടക്കാൻ ഒരുമ്പെട്ടു.
”ങ്ഹാ...ങ്ഹാ..”
ദിനേശൻ ഞെട്ടിത്തരിച്ചു.ഈ സന്ധ്യയ്ക്ക് ആരുടേതാണീ ഞരക്കം?
..”ങ്ഹാ...വെള്ളം..”
ഏതോ മനുഷ്യ ജീവിയാണു.പിന്തിരിഞ്ഞു പോകാൻ ദിനേശനു മനസ്സു വന്നില്ല.കുറ്റിച്ചെടികൾ വകഞ്ഞുമാറ്റി ദിനേശൻ മുന്നോട്ടു നടന്നു.
”വരൂ..മുന്നോട്ടു വരൂ..ഈ ദേഹം ഇനി നിങ്ങൾക്കും സ്വന്തം..പക്ഷെ സ്വല്പം ദാഹജലം തരാൻ നിങ്ങളെന്നോടു സന്മനസ്സു കാട്ടണം”
ദിനേശൻ സ്തബ്ധനായി.നൂൽബന്ധം പോലുമില്ലാതെ ദേഹമാസകലം മുറിപ്പാടുകളും രക്തവുമായി അടയാൻ വെമ്പുന്ന കണ്ണുകളെ പ്രയാസപ്പെട്ടു നിവർത്തി ഒരു പെൺകുട്ടിയാണു തന്നോടിതു പറയുന്നത്...ദിനേശനു നാവു വരണ്ടു.തിരിഞ്ഞോടാൻ അയാളോടു തലച്ചോർ പറഞ്ഞു.പക്ഷെ മനസ്സയാളെ അടുത്ത പൈപ്പിന്റെ ചോട്ടിലേക്കു കൊണ്ടു പോയി.ആരേയെങ്കിലും കൂടെ വിളിക്കണമെന്ന് ദിനേശനു തോന്നി.പരിസരത്തെങ്ങും ആരുമില്ല.മൊബൈലെടുക്കാത്തതിനു തന്നെത്തന്നെ പ്രാകിക്കൊണ്ട് ദിനേശൻ പെൺകുട്ടിക്കരികിലേക്ക് പാഞ്ഞു.ഒരുപാട് പ്രയാസപ്പെട്ട് പെൺകുട്ടി വെള്ളം മുഴുവൻ കുടിച്ചു.അവൾ ദിനേശനോടു ചോദിച്ചു:
“ഞാൻ വെള്ളമാണു ചോദിച്ചതെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി?നിങ്ങൾക്ക് ബംഗാ‍ളി അറിയാമോ?”
“ബംഗാളിയോ?ഞാൻ മലയാളമാണു കേട്ടത്”
ദിനേശൻ ആശ്ചര്യത്തോറ്റെ മൊഴിഞ്ഞു.പെൺകുട്ടി  ചിരിച്ചു.എന്നിട്ട് പറഞ്ഞു:
“എന്നെ ആദ്യം കണ്ടവർക്ക് ഞാൻ ആരോരുമില്ലാത്തൊരു ഊരുതെണ്ടി മാത്രമായിരുന്നു.എന്റെ കരച്ചിലും അപേക്ഷകളും അവർക്ക് പരിചിതമല്ലാത്ത ബംഗാളിയുമായിരുന്നു.ഹേ പുരുഷാ! നിങ്ങളെന്റെ ഭാഷ മനസ്സിലാക്കി.എനിക്ക് ദാഹജലവും തന്നു.വരൂ എന്റെ ദേഹമെടുത്തോളൂ..ഞാൻ കരയുകയോ ബലം പിടിക്കുകയോ ചെയ്യില്ല”
"മോളേ.ഞാൻ...”ദിനേശനു  കണ്ഠമിടറി.
”മോളോ? അപ്പൊ താങ്കൾക്കെന്റെ ശരീരം വേണ്ടേ? ശെരി എന്നാൽ ഈ പരിസരത്തെവിടെങ്കിലും എന്റെ വസ്ത്രങ്ങൾ കാണും.ഒന്നെന്നെ ഉടുവിക്കൂ”
 ദിനേശൻ ചുറ്റും തിരഞ്ഞു.കുറച്ചകലെയായ് കീറിപ്പറിഞ്ഞ ഒരു ബ്ലൌസും സാരിയും അയാൾക്കു കിട്ടി.അടിവസ്ത്രങ്ങൽ വാങ്ങാൻ പോലും കാശില്ലാത്ത ഒരു  പാവമാണല്ലോ ഈ പെൺകുട്ടി എന്ന ചിന്ത അയാളെ വേദനിപ്പിച്ചു.
”കുഞ്ഞേ ഈ ബ്ലൌസാകെ കീറിപ്പോയി.എന്റെ ഷർട്ടു ഞാൻ നിനക്കു തരാം” ഷർട്ടിടീപ്പിക്കുന്നതിനിടെ അവളുടെ മുലകൾ ദിനേശൻ ശ്രദ്ധിച്ചു.തീരെ ശുഷ്കം.എന്നാലും കൌമാരത്തിന്റെ പ്രസരിപ്പ് അവയ്ക്കുണ്ട്.നഖക്ഷതങ്ങൾ കൊണ്ട് വികൃതമായ അവയെ നോക്കി വേദനയോടെ കുറച്ചുച്ചത്തിൽ ദിനേശൻ ആത്മഗതം ചെയ്തു:
“എന്നാലും കുഞ്ഞേ നിന്റെ സ്വപ്നങ്ങളിൽ ഒരിക്കലെങ്കിലും നീയൊരു പുരുഷനു താടിയുരസാനും തലചായ്ക്കാനും സജ്ജമാക്കിയ നിന്റെ മുലകൾ! അവയ്ക്കു വന്നു പെട്ട ദുർവ്വിധി!"
 പുച്ഛത്തോടെ പെൺകുട്ടി പറഞ്ഞു: “താങ്കളീ പറഞ്ഞതൊക്കെ തന്റെ നാട്ടിലെ ജീവിതഭാരങ്ങളൊന്നും അറിയാൻ  ബാധ്യതയില്ലാത്ത സ്വപ്നജീവികളായ പെൺകുട്ടികളുടെ കേവലമായ ജല്പനങ്ങൽ മാത്രമാണു.ഞാനങ്ങനൊന്നും ചിന്തിച്ചിട്ടില്ല.കണ്ണാടിക്കു മുമ്പിൽ ചെന്നു നിന്നിട്ടില്ല.എന്തിനു! ഒന്നു കുനിഞ്ഞുകൂടി നോക്കീട്ടില്ല.എന്റെ കണ്ണിൽ മുലകളെന്നത് എനിക്കു താഴെയുള്ളേഴിനും എന്റമ്മ നുണയാൻ കൊടുക്കുന്ന ഭക്ഷണ ശ്രോതസ്സു മാത്രമാണു.ഭക്ഷണത്തിനു വേണ്ടിയുള്ള അവരുടെ കരച്ചിലു നിർത്താൻ അമ്മേറ്റെ കയ്യിലെ ഏകമാർഗ്ഗം”!

ഇനിയിവളോടൊന്നും മിണ്ടാൻ തനിക്കു യോഗ്യതയില്ലെന്ന് ദിനേശനു മനസ്സിലായി. എന്നാലും ചോദിച്ചു:
“പേര്?”
 “ദീപാംഗന”
 “ഞാൻ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോട്ടെ?”
 “ങ്ഹാ”
പണിപ്പെട്ട് അവളെയെടുത്ത് ദിനേശൻ തന്റെ തോളത്തു കിടത്തി.നടക്കുന്നതിനിടെ അവൾ പറഞ്ഞു:
“ഇത്ര വാത്സല്യവും സുരക്ഷിതത്വവും ഞാ‍ൻ വേറൊരു തോളിലും അനുഭവിച്ചിട്ടില്ല.എന്റമ്മേടതിൽ നിന്നു പോലും.എനിക്കീ തോളത്ത് ചുമ്മാ വിരലുണ്ട് കിടക്കാൻ തോന്നുന്നു”
നിറഞ്ഞ കണ്ണ് തുടച്ച് ചുറ്റുപാടും നോക്കിയ ദിനേശൻ കണ്ടത് പതിവിലും കവിഞ്ഞ അവജ്ഞയോടെ തന്നെ നോക്കുന്ന നാട്ടുകാരെയാണു.കൂട്ടത്തിൽ നിന്നാരോ മുന്നോട്ടാഞ്ഞു പറഞ്ഞു:
“പ്ഭ നായേ! അറബീനെപ്പറ്റിച്ച് നാലു കായിണ്ടാക്കീന്റെളക്കാ നെനക്ക്! ഇദിന്നാട്ടീപ്പറ്റൂല്ല”!
അപ്പോഴേക്കും ദീപാംഗനേ ആരോ എടുത്ത് നിലത്തിട്ടിരുന്നു.തെറിവിളികൾക്കും മുട്ടുകേറ്റലിനുമിടയ്ക്ക് മുങ്ങിപ്പോയ ദിനേശന്റെ നിലവിളികൾക്കു ബദലായി ദീപാംഗന നടന്നതെല്ലാം  വിളിച്ച് കൂവുന്നുണ്ടായിരുന്നു.പക്ഷെ അവിടെ കൂടിയവർക്കാർക്കും അത് മനസ്സിലായില്ല. കാരണം അവരെല്ലാം ദീപാംഗനേ കേട്ടത് ബംഗാളിയിലായിരുന്നു